
Play all audios:
ഇന്ന് നരകുലത്തെയും നമ്മുടെ ഗ്രഹത്തെയും ഭീഷണിപ്പെടുത്തുന്ന നിരവധിയായ വെല്ലുവിളികളെ കാര്യക്ഷമമായി നേരിടണമെങ്കിൽ ഐക്യദാർഢ്യാരൂപി അനിവാര്യമാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക്ക് സമിതിയുടെയും
വത്തിക്കാൻറെയും പ്രതിനിധികൾ.
ഇക്കഴിഞ്ഞ സെപ്റ്റംബർ 29-30 തീയതികളിൽ "കായികവിനോദം എല്ലാവർക്കും" അഥവാ, “സ്പോർട്ട് ഫോർ ഓൾ” ("Sport for All") എന്ന ശീർഷകത്തിൽ വത്തിക്കാനിൽ നടന്ന ഉച്ചകോടിക്കു ശേഷം അന്താരാഷ്ട്ര ഒളിമ്പിക്ക്
സമിതിയുടെ പ്രസിഡൻറ് തോമസ് ബാഹ്, സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജൊസേ തൊളെൻചീനൊ മെന്തോൺസ്, അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള
വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കെവിൻ ഫാരെൽ, സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി എന്നിവർ ഒപ്പുവച്ച സംയുക്ത സമാധാനാഭ്യർത്ഥനയിലാണ് ഇതു
കാണുന്നത്.
നമ്മുടെ ലോകം സംഘർഷങ്ങളും അശാന്തിയും ഗുരുതരമായ വെല്ലുവിളികളും വീണ്ടും അഭിമുഖീകരിക്കുകയാണെന്നും യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയുടെ വിപത്തുകൾ ലോകമെമ്പാടുമുള്ള
ദശലക്ഷക്കണക്കിന് ആളുകളെ പറഞ്ഞറിയിക്കാനാവാത്ത വേദനയിലും കഷ്ടപ്പാടുകളിലും ആഴ്ത്തിയിരിക്കയാണെന്നും അവർ അഭ്യർത്ഥനയിൽ അനുസ്മരിക്കുന്നു. മനുഷ്യൻ എത്രത്തോളം ദുർബ്ബലനാണെന്ന് നമ്മെ ഓർമ്മിപ്പിച്ച ഒരു
ആഗോള മഹാമാരിയിൽ നിന്ന് ലോകം കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് യുദ്ധമെന്ന ദുരന്തം അരങ്ങേറിയിരിക്കുന്നത് എന്ന് അനുസ്മരിക്കുന്ന അവർ ശക്തമായ ഐക്യദാർഢ്യാവബോധം വളർത്തിയെടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത
ഉറക്കെ പ്രഖ്യാപിക്കുന്നു.
എല്ലാ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും നീതിപൂർവകവും സമാധാനപരവുമായ പരിഹാരം തേടാൻ ലോക നേതാക്കളോട് ഈ ഐക്യദാർഢ്യാരൂപിയിൽ അവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ജനങ്ങൾക്കിടയിൽ സംഭാഷണവും ധാരണയും
സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിനും സകലരുടെയും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും യുദ്ധവും സായുധാക്രമണങ്ങളും മൂലം കഷ്ടപ്പെടുന്നവരുടെയും അന്തസ്സ്
ഉയർത്തിപ്പിടിക്കാൻ ലോകനേതാക്കളെ ക്ഷണിക്കുകയും ചെയ്യുന്നു. ദൈവം മാനവകുടുംബത്തിൻറെ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നുവെന്നും ഒളിമ്പിക്‌സും പാരാളിമ്പിക്‌സും ഈ ഐക്യത്തിൻറെ മഹത്തായ പ്രതീകമാണെന്നും,
കാരണം അവ വ്യക്തികളെയും ജനങ്ങളെയും ആരോഗ്യകരമായ മത്സരത്തിൽ ഒരുമിച്ച് കൊണ്ടുവരികയും കായിക മത്സരം സമാധാനത്തിലേക്കുള്ള ഒരു യഥാർത്ഥ പാതയായി കാണുന്നതിന് നമ്മുടെ ലോകത്തിന് പ്രചോദനം പകരുകയും
ചെയ്യുന്നുവെന്നം അവർ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: