
Play all audios:
സ്വീഡനിലെ ഒറെബ്രോ നഗരത്തിൽ നിരവധിയാളുകളുടെ മരണത്തിന് കാരണമായ വെടിവയ്പ്പിന്റെ ഇരകളായവർക്ക് പ്രാർത്ഥനകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി 4 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഈ ഗുരുതരആക്രമണത്തിൽ
അക്രമിയുൾപ്പെടെ പതിനൊന്ന് പേർ മരണമടഞ്ഞതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് പടിഞ്ഞാറൻ യൂറോപ്പിലെ സ്വീഡനിലെ ഒറെബ്രോ നഗരത്തിൽ
മുതിർന്നവർക്കായുളള പഠനകേന്ദ്രത്തിൽ ഫെബ്രുവരി 4 ചൊവ്വാഴ്ചയുണ്ടായ വെടിവയ്‌പ്പാക്രമണത്തിന്റെ ഇരകൾക്കും, അവരുടെ പ്രിയപ്പെട്ടവർക്കും പ്രാർത്ഥനകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ. അപകടത്തിൽ
കൊല്ലപ്പെട്ടവർക്ക് നിത്യശാന്തി നേർന്ന പാപ്പാ, അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനങ്ങൾ രേഖപ്പെടുത്തി. ഫെബ്രുവരി ആറാം തീയതി, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ
പിയെത്രോ പരൊളീനാണ് സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണിനയച്ച ടെലെഗ്രാം സന്ദേശത്തിലൂടെ ഈ ദാരുണസംഭവത്തിൽ ഇരകളായവർക്കും അവരുടെ ബന്ധുമിത്രാദികൾക്കും ഫ്രാൻസിസ് പാപ്പായുടെ അനുശോചനങ്ങളും
പ്രാർത്ഥനകളും അറിയിച്ചത്. ഇത്തരമൊരു മാരകമായ വെടിവയ്പ്പിനെക്കുറിച്ചറിഞ്ഞ പാപ്പാ തികച്ചും ദുഃഖിതനാണെന്നും, ഈ അപകടത്തിൽ ഉൾപ്പെട്ടവർക്ക് പാപ്പാ തന്റെ ആധ്യാത്മികസാന്നിദ്ധ്യം ഉറപ്പുനൽകുന്നുവെന്നും
കർദ്ദിനാൾ പരൊളീൻ എഴുതി. സംഭവത്തിൽ മരണമടഞ്ഞവർക്ക് പാപ്പാ നിത്യശാന്തിയും പ്രാർത്ഥനകളും നേരുന്നുവെന്ന് അറിയിച്ച സ്റ്റേറ്റ് സെക്രെട്ടറി, ഇരകളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമാശ്വാസം
ലഭിക്കുന്നതിനുവേണ്ടിയും, പരിക്കേറ്റവർ വേഗം സൗഖ്യം പ്രാപിക്കാൻവേണ്ടിയും പരിശുദ്ധ പിതാവ് പ്രാർത്ഥിക്കുന്നുണ്ടെന്നും തന്റെ സന്ദേശത്തിൽ എഴുതി. സ്വീഡൻ കടന്നുപോകുന്ന ഈ വിഷമഘട്ടത്തിൽ, രാജ്യത്തെ
ജനങ്ങൾക്ക് ദൈവത്തിൽ നിന്നുള്ള ഐക്യത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങൾ നേരുന്നുവെന്നും കർദ്ദിനാൾ പരൊളീൻ എഴുതി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഈ ദാരുണസംഭവത്തിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.
ആറുപേർക്ക് പരിക്കേറ്റുവെന്നും, അതിൽ അഞ്ചുപേരുടെയും സ്ഥിതി ഗുരുതരമാണെന്നും വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അക്രമിയുടെ ലക്ഷ്യമോ ആക്രമണകാരണമോ ഇനിയും വ്യക്തമായിട്ടില്ല.
സ്കൂൾകെട്ടിടത്തിൽ മരിച്ച നിലയിൽ അക്രമിയെ കണ്ടെത്തിയാതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്വീഡന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.